ന്യൂഡൽഹി: ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. കോൺഗ്രസ്, ബിജെപി, ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയോടെ ശബ്ദവോട്ടോടെയാണ് 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ല് സഭ അംഗീകരിച്ചത്. അമരാവതിയെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ അതിവേഗ നടപടി.
അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാക്കണമെന്ന നിലപാടിൽ ഭരണകക്ഷിയായ ടിഡിപി തുടക്കം മുതൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ നേരത്തെ അധികാരത്തിലിരുന്ന വൈഎസ്ആർ കോൺഗ്രസ് ഇതിൽ നിന്ന് ഭിന്നമായി മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതിയാണ് മുന്നോട്ടുവെച്ചിരുന്നത്. ഭരണനിർവഹണ തലസ്ഥാനമായി വിശാഖപട്ടണം, ജുഡീഷ്യൽ തലസ്ഥാനമായി കർണൂൽ, നിയമനിർമാണ തലസ്ഥാനമായി അമരാവതി എന്ന രീതിയിലായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ നിർദേശം. എന്നാൽ ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല.
2014ൽ തെലങ്കാന രൂപീകരിക്കുമ്പോൾ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായി 10 വർഷത്തേക്ക് ഹൈദരാബാദ് തുടരാനായിരുന്നു തീരുമാനം. 10 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് അമരാവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. തെലങ്കാനയുടെ തലസ്ഥാനം തുടർന്നും ഹൈദരാബാദ് തന്നെയായിരിക്കും.
SUMMARY: Amaravati to be capital of Andhra Pradesh; Bill passed by Lok Sabha















