കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തുവിൽ ദുരൂഹതയില്ലെന്ന് പോലീസ്. അവിടെയുള്ളത് സാധാരണ രീതിയിൽ സംസ്കാരം നടത്തിയ മൃതദേഹങ്ങൾ തന്നെയെന്നാണ് പോലീസിന്റെ നിഗമനം. 2019-ൽ ശ്മശാനം നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകൾ മാറിപ്പോയതാണ് പ്രദേശത്ത് ആശയക്കുഴപ്പം ഉണ്ടാകാൻ കാരണമായത്.
കഴിഞ്ഞ 13-ാം തീയതി പുതിയൊരു സംസ്‌കാര ചടങ്ങിനായി കല്ലറ തുറന്നപ്പോള്‍ പെട്ടിയില്‍ അടക്കം ചെയ്ത മൃതദേഹത്തോടൊപ്പം പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തുകയായിരുന്നു. പരമ്പരാഗത ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരം രീതിയിലുള്ള അടക്കം ചെയ്യലുകൾ ഉണ്ടാകാത്തതിനാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സംഭവം വിവാദമായി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പള്ളി വികാരി ഫാ ജില്‍ബര്‍ട്ട് കൊന്നയില്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കല്ലറ സീല്‍ ചെയ്തു പരിശോധന ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലറ നമ്പറുകളില്‍ ഉണ്ടായ മാറ്റം വ്യക്തമായത്. പഴയ 23-ാം നമ്പര്‍ കല്ലറ നവീകരണത്തിന് ശേഷം 38 ആയി മാറുകയും, പഴയ 38-ാം നമ്പര്‍ 58 ആയി മാറുകയും ചെയ്തതായി കണ്ടെത്തി.
ഇത് കാരണം ഔദ്യോഗിക രജിസ്റ്ററില്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതോടെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വിശദ പരിശോധനയില്‍ ഇത് നീങ്ങിയതായി പോലീസ് അറിയിച്ചു.
കല്ലറയില്‍ 2006-ലും 2015-ലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നുവെന്ന് കണ്ടെത്തി. 2015-ല്‍ അസ്വഭാവിക മരണത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞാണ് സംസ്‌കരിച്ചിരുന്നത്. അന്നത്തെ സംസ്‌കാര ചടങ്ങിന്റെ ചിത്രങ്ങളും പോലീസ് ശേഖരിച്ച് പരിശോധിച്ചു. കുടുംബാംഗങ്ങളും ഈ കല്ലറയില്‍ സംസ്‌കാരം നടത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കല്ലറ വീണ്ടും തുറന്ന് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും, എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടരുമെന്നും പോലീസ് വ്യക്തമാക്കി.
















