കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ അപകടത്തില്‍ മരിച്ച കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുന്റെ മൃതദേഹം സംസ്കരിച്ചു. പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ആറ് മണിയോടെയാണ് മൃതദേഹം തൂണേരിയിലെ വീട്ടിലെത്തിച്ചത്. മൃതദേഹം പൊതുദർശനത്തിന് ശേഷം എട്ട് മണിയോടെ സംസ്കരിച്ചു.
ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും അർജുനെ ഒരുനോക്കു കാണാൻ പുലർച്ചെ തന്നെ വീട്ടില്‍ എത്തിയിരുന്നു. അപകടം നടന്ന പ്ലാന്‍റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുമ്പാണ് അർജുന്‍റെ വിവാഹം നടന്നത്. വിവാഹത്തിനായി നാട്ടില്‍ എത്തിയ ശേഷം ആറ് മാസം മുമ്പാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്.
ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്ഫോടനമുണ്ടായത്. അറ്റകുറ്റ പ്രവർത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.
SUMMARY: Body of Arjun, who died in Qatar accident, cremated
















