ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ എസ്ഐടി നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ 3 അസ്ഥികൂടങ്ങളിൽ 2 എണ്ണം വയോധികരുടെയും ഒരെണ്ണം 27 വയസ്സുകാരന്റേതുമാണെന്നു ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. കുടക് ജില്ലയിൽ വിരാജ്പേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിൽ നിന്നുള്ള യു ബിഅയ്യപ്പ (70), തുമകുരു ജില്ലയിൽ ഗുബ്ബി താലൂക്കിലെ ദസരകല്ലഹള്ളിയിൽ നിന്നുള്ള ആദിശേഷ നാരായണ (27), കോലാർ ജില്ലയിൽ ശ്രീനിവാസ്പൂർ താലൂക്കിലെ മീശഗനഹള്ളിയിൽ നിന്നുള്ള കൃഷ്ണപ്പ (85) എന്നിവരുടേതാണ് അസ്ഥികൾ.
ധർമ്മസ്ഥല ബംഗ്ലഗുഡ്ഡെയിൽ നടത്തിയ തിരച്ചിലിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഏഴ് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇതിൽ മൂന്നെണ്ണമാണ് ഡിഎൻഎ പരിശോധനയിലൂടെ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) സ്ഥിരീകരിച്ചത്. അസ്ഥികൂടങ്ങൾക്കൊപ്പം കിട്ടിയ ഐഡി കാർഡുകൾ പിന്തുടർന്ന് എസ്ഐടി ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
തീർഥാടനകേന്ദ്രമായ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിൽപ്പരം സ്ത്രീകളുടെ മൃതദേഹം താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയുടെ ആരോപണം. ഇയാൾ പറഞ്ഞ സ്ഥലങ്ങളിൽ മണ്ണുനീക്കി പരിശോധന നടത്തി. എന്നാൽ, വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്ന് കണ്ടെത്തിയതോടെ ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
SUMMARY: Bones from Dharmasthala identified through DNA testing
















