കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആഡംബര കാർ പൂർണ്ണമായും അടിച്ച് തകർത്ത നിലയില്‍ കണ്ടെത്തി. കെഎല്‍.58 എഎല്‍-2059 രജിസ്ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ദുരൂഹമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ മുൻഭാഗം ആയുധങ്ങള്‍ ഉപയോഗിച്ച് ഇടിച്ചുതകർത്ത നിലയിലും വശങ്ങളിലെ ഡോറുകള്‍ തുറന്നിട്ട അവസ്ഥയിലുമാണ്.
കാറിനകത്ത് ചോരയൊഴുകി കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയത് വലിയൊരു അക്രമം നടന്നിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. കാറിനകത്തുണ്ടായിരുന്ന സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും പരിസരത്തേക്ക് വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. ഇന്ന് രാവിലെ പ്രദേശത്ത് പ്രഭാതനടത്തത്തിന് ഇറങ്ങിയ നാട്ടുകാരാണ് ആളൊഴിഞ്ഞ പറമ്പില്‍ കാർ തകർത്ത നിലയിലും സാധനങ്ങള്‍ റോഡരികില്‍ ചിതറിക്കിടക്കുന്നതായും ആദ്യം കണ്ടത്. തുടർന്ന് പരിസരവാസികള്‍ ഉടനടി ലോക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഇത്തരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാർ സ്വർണവില്‍പ്പനക്കാരനായ അശോക് യശ്വന്തിന്റേതെന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട സ്വാദേശിയായ ഇയാള്‍ ഏറെ നാളായി തലശേരിയില്‍ താമസിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചാ ശ്രമം നടന്നതാണോ എന്നാണ് പോലീസിന്റെ സംശയം.
SUMMARY: Car found in mysterious circumstances in Kannur;
















