തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ വി.മുരളീധരൻ എംഎല്‍എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ സാമൂഹ മാധ്യമങ്ങളില്‍ വിമർശനം ശക്തമാകുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് മിഠായി നല്‍കാനെത്തിയ എംഎല്‍എ, കുട്ടികളുടെ കൈകളില്‍ നേരിട്ട് നല്‍കുന്നതിനുപകരം മേശപ്പുറത്തേക്ക് മിഠായികള്‍ വിതറി ‘എടുത്ത് കഴിക്കൂ’ എന്ന് പറയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന മന്ത്രി എ. തുളസി സമീപത്തുണ്ടായിരുന്നുവെങ്കിലും സംഭവത്തില്‍ ഇടപെട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇത്തരമൊരു പെരുമാറ്റം അപമാനകരമാണെന്നും വിവേചനപരമായ സമീപനമാണിതെന്നും നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
സംഭവത്തില്‍ മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ‘കൊച്ചു കുട്ടികളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്കേ കഴിയൂ. കയ്യില്‍ മിഠായി കൊടുത്ത് പ്രോത്സാഹിപ്പിക്കേണ്ടതിനുപകരം വാരി വിതറുകയാണ് ചെയ്തത്. കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത ഹീനമായ പ്രവൃത്തിയാണിത്’ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
SUMMARY: Sweets were scattered on the table of children in a tribal school; BJP MLA V Muraleedharan criticized















