കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കല്ലിട്ടു. അവയവമാറ്റത്തിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുമ്ബോള്‍ കേരളം നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പഠന, ഗവേഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി കെട്ടിടത്തിന്റെ പണികള്‍ 30 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന ആശുപത്രി 617 കോടി രൂപ ചെലവില്‍ കോഴിക്കോടാണ് നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ആശുപത്രിയുടെ നിര്‍മാണം നടക്കുക.
എ പ്രദീപ്കുമാര്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് അവയവമാറ്റത്തിനായി പ്രത്യേകം ആശുപത്രി എന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. നിലവില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതുപോലെ അവയവമാറ്റം നടത്തിയവര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
500ലധികം കിടക്കകളുള്ള ആശുപത്രിയില്‍ 99 കോടി രൂപയുടെ ഉപകരണങ്ങളും വാങ്ങാനാണ് തീരുമാനം. 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റുകളും ഡിവിഷനുകളുമായിരിക്കും ആശുപത്രിയിലുണ്ടാകുക. എട്ട് നില കെട്ടിടത്തിലായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. ആശുപത്രിയില്‍ 31 അക്കാദമിക് കോഴ്‌സുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം നടത്തുക.
SUMMARY: CM lays foundation stone for country’s first organ transplant hospital















