‘സി.പി.എമ്മിന് ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യമില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസ് – സിപിഎം ബന്ധം ആരോപിച്ചുള്ള കോണ്‍ഗ്രസിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടത്തിലേക്ക് സിപിഎം എത്തിയിട്ടില്ലെന്നും അവരെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്‍റെ കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസിനാണ് ആർ.എസ്.എസ് ബന്ധമുള്ളത്. കോൺഗ്രസിന് കട്ടപിടിച്ച ആർ.എസ്.എസ് മനസ്സാണ്. സി.പി.എം എന്നും ആർ.എസ്.എസിനെ എതിർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലാണ് ബന്ധമുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ബാബറി മസ്ജിദ് വിഷയം മുതല്‍ ഇക്കാര്യം രാജ്യത്തെ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് സിപിഎമ്മിന് ശീലമുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എന്തോ വലിയ കാര്യം നടന്നുവെന്ന തരത്തില്‍ കാര്യങ്ങളെ പ്രചരിപ്പിക്കുകയാണെന്ന വിമര്‍ശനവും ഉന്നയിച്ചു. ആര്‍എസ്എസിനോടുള്ള നിലപാടില്‍ സിപിഎം ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തലശേരി കലാപത്തെക്കുറിച്ചും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. പള്ളിക്ക് കാവല്‍ നിന്നത് സിപിഎമ്മാണെന്നും ജീവന്‍ നഷ്ടപ്പെട്ടത് തങ്ങള്‍ക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്സുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വ്യാമോഹം വിലപ്പോവില്ലെന്നും ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here