ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് – ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ഇരിപ്പിടങ്ങള്‍ മാറ്റണമെന്ന ഡിഎംകെ നേതാവ് കനിമൊഴിയുടെ ആവശ്യം പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയെന്നും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ചുവെന്നും കത്തില്‍ കനിമൊഴി ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ നടൻ വിജയുടെ തമിഴക വെട്രി കഴകം 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതാണ് സഖ്യത്തില്‍ വിള്ളലുണ്ടാക്കിയത്. തിരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യം വിട്ട കോണ്‍ഗ്രസ്, വിജയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണ് എം.കെ. സ്റ്റാലിനെയും സംഘത്തെയും ചൊടിപ്പിച്ചത്. ഇതോടെ കേന്ദ്രത്തിലും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഡിഎംകെ തീരുമാനിക്കുകയായിരുന്നു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച പരിഹാസവും ഇതിനിടെ ശ്രദ്ധേയമായി. മമതാ ബാനർജിയുമായും എം.കെ. സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തിയ ശേഷം, “പ്രതിസന്ധി ഘട്ടത്തില്‍ ഉപേക്ഷിച്ചു പോകുന്നവരല്ല ഞങ്ങള്‍” എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഇടതുപക്ഷ പാർട്ടികളും വിസികെയും വിജയിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ തമിഴ്‌നാട്ടില്‍ ഡിഎംകെ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
SUMMARY: DMK members should be given separate seats in Lok Sabha; Kanimozhi writes to Speaker















