ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് കര്‍ണാടകയില്‍ പരിശോധന. ബിറ്റ്കോയിൻ കേസിലെ മുഖ്യപ്രതിയായ ശ്രീകൃഷ്ണ രമേശ് എന്ന ശ്രീകിയുടെയും കർണാടകയിലെ കോൺഗ്രസ് എം.എൽ.എയായ എൻ.എ. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഒമർ ഫറൂഖ് നാലപ്പാട് എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് പരിശോധന നടന്നത്. 12 ഇടങ്ങളില്‍ സിആർപിഎഫിന്റെ അകമ്പടിയോടെയായിരുന്നു പരിശോധന.
നിയമവിരുദ്ധമായ ക്രിപ്‌റ്റോ ഇടപാടുകളിലൂടെ ലഭിക്കുന്ന വരുമാനം വെളുപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്. ശ്രീകിയുമായി ഹാരിസിന്റെ മക്കൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവർക്കും ഈ ഇടപാടുകളുടെ ആദായം ലഭിച്ചെന്നുമാണ് ഇ.ഡിയുടെ വാദം.
Central agency raids homes of Karnataka MLA NA Haris and his son Mohammed Nalapad. India Today’s Sagay Raj shares details #ITVideo #Karnataka | @sagayrajp @anjalipandey06 pic.twitter.com/xHpTSPn9gR
— IndiaToday (@IndiaToday) April 20, 2026
നേരത്തേ, ശ്രീകിയും കൂട്ടാളികളും ബിറ്റ്കോയിനുകൾ മോഷ്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. ദേശീയ, അന്തർദേശീയ വെബ്‌സൈറ്റുകൾ ഉൾപ്പെട്ട 2017ലെ ഹാക്കിങ് സംഭവത്തിൽ കർണാടക പൊലീസിന്റെ എഫ്.ഐ.ആറുകളിലും കുറ്റപത്രങ്ങളിൽ നിന്നുമാണ് കേസ് വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത വരുമാനത്തിന്റെ ഗുണഭോക്താക്കളാണ് മുഹമ്മദ് ഹാരിസും ഒമർ ഫാറൂക്കും എന്നാണ് ഇ.ഡിയുടെ സംശയം. മുൻ കേന്ദ്രമന്ത്രി കെ. റഹ്മാൻ ഖാന്റെ ചെറുമകനായ മുഹമ്മദ് ഹക്കീബ് ഖാന്റെ ബെംഗളൂരുവിലെ വസതിയിലും ഇ.ഡി. റെയ്ഡ് നടത്തി.
തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ തമിഴ്‌നാട്ടില്‍ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെല്‍വപെരുന്തഗൈ ആരോപിച്ചു.
ഇ.ഡിയുടെ റെയ്ഡിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ആദായനികുതി വകുപ്പ്, ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുന്നുവെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇ.ഡിയെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പാവയെന്ന് വിശേഷിപ്പിച്ച പ്രിയങ്ക് ഖാർഗെ പരിശോധനകൾക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഇ.ഡി കുറ്റപത്രം സമർപ്പിച്ചതിനുശേഷം മാത്രമേ വ്യക്തത വരൂ എന്നും പ്രതികരിച്ചു.
SUMMARY: ED raids houses of Congress leaders in Tamil Nadu and Karnataka; MLA NA Harris’s house also inspected















