തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് സമതിയുടെ ലക്ഷ്യം. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്.
സ്വകാര്യ ബസുകളെ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. പരസ്യ വരുമാനം സ്വകാര്യ ബസുകള്‍ക്കും നല്‍കുമെന്നും പെട്രോള്‍ വില വര്‍ധന കണക്കിലെടുത്ത് നിലവിലുളള ബസുകളെ സിഎന്‍ജിയിലേക്ക് മാറ്റാന്‍ ആലോചനയുണ്ടെന്നും സി പി ജോണ്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് 8000 ത്തോളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. മുപ്പതിനായിരത്തില്‍പരം ജീവനക്കാരുണ്ട്. ഓരോ ദിവസത്തെയും ബസിലെ വരുമാനം അനുസരിച്ചാണ് ജീവനക്കാരുടെ കൂലി. കെ എസ് ആര്‍ ടി സി സൗജന്യ യാത്ര തുടങ്ങിയതോടെ ഇവരുടെ വരുമാനത്തെ സാരമായി ബാധിച്ചു എന്നാണ് പരാതി. പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ഈ പശ്ചാത്തലത്തിലാണ് പ്രിയദര്‍ശിനി യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. ജൂണ്‍ 29ന് വയനാട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി പ്രതിഷേധിച്ചിരുന്നു. പ്രിയദര്‍ശനി പദ്ധതി മൂലം പ്രതിദിനം 3,000 രൂപ വരുമാനത്തില്‍ കുറവെന്നാണ് ബസുടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
SUMMARY: Free travel for women: Transport Department to appoint committee to study complaints
















