ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ യുവാവ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. റിട്ട. നാവിക ഉദ്യോഗസ്ഥൻ നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യ ഡോ.ശ്യാമള ഭട്ട് (55) എന്നിവരാണ് മരിച്ചത്. വിജ്ഞാന നഗറില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ രോഹൻ ചന്ദ്ര ഭട്ടിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.
വിജ്ഞാന നഗറിലെ താമസസ്ഥലത്ത് എത്തിയ മകൻ മാതാപിതാക്കളുമായി ഉണ്ടായ വഴക്കിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദമ്പതികളെ ഉടൻ തന്നെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
പ്രാഥമികാന്വേഷണത്തിൽ കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനായി രോഹന്‍ ഈയിടെ ജോലിയില്‍ നിന്നും രാജി വെച്ചിരുന്നു. പിതാവുമായി പണവും, സ്വത്ത് സംബന്ധിച്ചും തർക്കങ്ങളുണ്ടായാതായും വിവരമുണ്ട്.
ദമ്പതികളുടെ മൃതദേഹം ബൗറിങ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മകൾ യു.എസിൽ നിന്നും വന്ന ശേഷം പോസ്റ്റ് മോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Family feud: Son stabs father and mother to death in Bengaluru















