ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന എഐ വീഡിയോ അസം ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രാജ്യത്തെ കോടതികളും ഭരണഘടനാ സ്ഥാപനങ്ങളും ഉറങ്ങുകയാണോ എന്ന് ചോദിച്ച കോൺഗ്രസ്, ബി.ജെ.പി നടപടിയിൽ നടുക്കവും രോഷവും രേഖപ്പെടുത്തി. വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനമാണിതെന്നും ഇതിനെതിരെ കോടതി അടിയന്തരമായി ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ബിജെപി ഇല്ലാത്ത അസം എന്ന പേരിൽ പങ്കുവെച്ച വീഡിയോയിൽ മുസ്ലീം വിഭാഗം അസമിനെ കീഴടക്കുന്നതായും അവരെ മുഖ്യമന്ത്രി തോക്കെടുത്ത് നേരിടുന്നതായും ചിത്രീകരിച്ചിരിക്കുന്നു. വീഡിയോക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ വിഡിയോ ബിജെപി നീക്കം ചെയ്തു. അസമിൽ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച അസം മുഖ്യമന്ത്രി പിസ്റ്റൾ പിടിച്ച് ഉന്നം വെക്കുന്ന വിഡിയോ ക്ലിപ് ഉപയോഗിച്ച് മുസ്ലിംകളെ പോയന്റ് ബ്ലാങ്കിൽ നിർത്തുന്ന വിഡിയോ നിർമിച്ചാണ് അസം ബി.ജെ.പി ‘എക്സ്’ ഹാൻഡിലിൽ പങ്കുവെച്ചത്.
ഇത് വെറുമൊരു ട്രോളായി കാണരുത്. മുസ്ലീങ്ങൾക്കെതിരെയുള്ള വംശഹത്യയ്ക്കുള്ള ആഹ്വാനമാണിത്. ബിജെപിയുടെ സ്വപ്നമാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസം ബിജെപിയുടെ നടപടി യുഎപിഎ വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മതവിദ്വേഷം വളർത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ബിജെപി ലംഘിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
SUMMARY: BJP removes after Assam Chief Minister Himanta Biswa Sarma’s video becomes controversial.
















