ടെൽഅവീവ്: ഇറാനിൽ ഇസ്രയേൽ-അമേരിക്ക സഖ്യസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പാക്പുർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളാണ് പാക്പുർ. മുൻ കമാൻഡർ ഹുസെെൻ സലാമിയുടെ വധത്തെ തുടർന്നാണ് ഇദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തിയത്. 260 ദിവസമാണ് മുഹമ്മദ് പാക്പുർ ഈ പദവിയിലിരുന്നത്. ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിൽ അതൊഴിവാക്കണമെന്ന് ജനുവരിയിൽ മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നൽകിയിരുന്നു
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടതായി ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് സ്ഥിരീകരിച്ചു.
ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. കേരളത്തിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കുകയും പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിളിക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽവച്ച് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിളിച്ചു.
SUMMARY: Israel Says IRGC Commander Mohammad Pakpour Killed; Khamenei’s palace is said to have fallen.
















