തിരുവനന്തപുരം: ആവേശത്തോടെ വിധിയെഴുതി കേരളം. സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം 78.1 ആണ്. അന്തിമ കണക്കുകൾ വരുമ്പോൾ പോളിങ് ശതമാനം ഇനിയും കൂടിയേക്കും. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 ആയിരുന്നു.
ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട വരിയുണ്ടായിരുന്നു. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എറണാകുളം ജില്ലയാണ് പോളിംഗിൽ മുന്നിൽ നിൽക്കുന്നത് (79.46%). ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ് (70.43%). മണ്ഡലാടിസ്ഥാനത്തിൽ എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (83.63%) രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ 80.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
എസ്ഐആറിനു ശേഷം ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടും പോളിംഗ് ശതമാനത്തില്‍ വര്‍ധനവുണ്ടായത് അനുകൂലമാണെന്ന വിലയിരുത്തലിലാണ് മുന്നണികൾ.
SUMMARY: Kerala has written its verdict; 78% polling















