കൊച്ചി: വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുത്. ഹർജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം കേള്‍ക്കും. മറ്റന്നാളാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതില്‍ നിർമ്മാതാവ് എതിർപ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെൻസർ ബോർഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനത്തിന് എത്തുന്നതെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ‘ദി കേരള സ്റ്റോറി’ എന്ന ടൈറ്റിലിലും വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും നിര്‍മാതാക്കള്‍ വിശദീകരണം സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുണ്ട്.
സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. സിനിമ ഒരു കലയാണ്. സാധാരണഗതിയില്‍ സിനിമയുടെ വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്‌നമുണ്ട്.
‘ദി കേരള സ്റ്റോറി’ എന്ന ടൈറ്റിലിലും വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, ‘കേരള സ്‌റ്റോറി 2’ന്റെ ടീസര്‍ പിന്‍വലിച്ചിട്ടില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സണ്‍ഷൈന്‍ പിക്‌ചേഴ്‌സാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ടീസര്‍ പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയുടെ ടീസറിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം.
SUMMARY: Kerala Story 2 should not be released until the hearing is over: High Court
















