ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദേശം. മണ്ഡലങ്ങൾ പുനർനിർണയിക്കാനായി കമ്മീഷനെയും നിയമിക്കും. സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളും വര്‍ധിപ്പിക്കാനാണ് നിർദേശം.
ഭേദഗതി പാസാകുന്നതോടെ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. നിലവിലെ നിയമപ്രകാരം 2034-ന് മുമ്പ് സംവരണം നടപ്പിലാക്കാൻ കഴിയില്ലായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഇത് 2029-ലെ തിരഞ്ഞെടുപ്പ് മുതൽ സാധ്യമാകും. 2011-ലെ സെൻസസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള നിയോജകമണ്ഡല പുനർനിർണ്ണയത്തിനാണ് (Delimitation) ബിൽ ലക്ഷ്യമിടുന്നത്. ശേഷം വനിതകളുടെ സംവരണം മൂന്നിലൊന്നായി നിശ്ചയിക്കും. അതായത് 850ൽ മൂന്നിലൊന്ന് സീറ്റ് സ്‌ത്രീകൾക്കായിരിക്കും.
മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കമ്മീഷന് നേതൃത്വം നൽകുന്നത് സുപ്രീം കോടതിയിലെ ഒരു ജഡ്‌ജിയാകും. ഒപ്പം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ഒരാളോ ഇതിൽ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷണർ ഇതിൽ അംഗമായിരിക്കും.
എന്നാൽ, മണ്ഡല പുനർനിർണയം മാറ്റിവയ്‌ക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ നിർദേശിക്കുന്നത്. പക്ഷേ, സർക്കാർ ഇതിനോട് യോജിക്കുന്നില്ല. നിലവില്‍ 543 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്.
SUMMARY:Lok Sabha seats to be increased to 850; 273 for women; Women’s reservation from 2029















