അനധികൃത സ്വത്തുസമ്പാദനം; 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദന ആരോപണത്തില്‍ സംസ്ഥാനവ്യാപകമായി കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, കലബുറഗി, ബീദര്‍, ബാഗല്‍ക്കോട്ട്, ചിത്രദുര്‍ഗ, ദാവണഗരെ, ഹാസന്‍, ഹാവേരി തുടങ്ങിയ ഇടങ്ങളിലായി 12 ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു പരിശോധന. 83 ലക്ഷംരൂപ അടക്കം നാലുകോടിയോളം വിലമതിക്കുന്ന സ്വത്തുകളും രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു.

ബെംഗളൂരു മല്ലസാന്ദ്ര ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ജി. മഞ്ജുനാഥ്, കര്‍ണാടക ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ വി. സുമംഗല, ബെംഗളൂരു മെട്രോ സ്ഥലമേറ്റെടുപ്പ് സര്‍വേയര്‍ എന്‍.കെ. ഗംഗാമാരി ഗൗഡ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന നടന്നത്. ബീദറില്‍ കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ദൂലപ്പഹോസലെയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 83 ലക്ഷംരൂപയും 160 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇയാള്‍ വരവില്‍ കവിഞ്ഞ് 3.5 കോടിയോളംരൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി.

ബാഗല്‍ക്കോട്ട് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ചേതന്‍ മലാജിയുടെ വീട്ടില്‍നിന്ന് അനധികൃതസ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ഹാവേരിയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ അശോകിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍നിന്ന് സ്വര്‍ണം അടക്കം 1.35 കോടിയുടെ സ്വത്തുകള്‍ പിടിച്ചെത്തു. താലൂക്ക് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബസവേശിന്റെ വീട്ടില്‍നിന്ന് സ്വര്‍ണം ഉള്‍പ്പെടെ 1.67 കോടിയുടെ സ്വത്തുക്കളും കണ്ടെത്തി.

ഹാസനില്‍ ആരോഗ്യവകുപ്പ് ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ജ്യോതി മേരി, ചിത്രദുര്‍ഗയില്‍ കൃഷി അസി. ഡയറക്ടര്‍ ചന്ദ്രകുമാര്‍, ഉഡുപ്പിയില്‍ ആര്‍ടിഒ ലക്ഷ്മിനാരായണന്‍, ദാവണഗരെയില്‍ കെആര്‍ഡിഎല്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജഗദീശ് തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടന്നു.

പിടിച്ചെടുത്തവയില്‍ കൃഷിഭൂമി, ഒന്നിലധികം പാര്‍പ്പിട, വാണിജ്യ സ്വത്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ആഡംബര വാഹനങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, അളവില്‍ കവിഞ്ഞ പണം എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
SUMMARY: Lokayukta raids houses of government officials

LEAVE A REPLY

Please enter your comment!
Please enter your name here