കൊച്ചി: ജാസ്‌ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോർജ് ആണ് വാഹനമിടിച്ചത്. അപകടം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.
പ്രതിയെ പിടിക്കാനായി പോയിട്ടുണ്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്ന ഉറപ്പായിരുന്നു ബുധനാഴ്ച ജാസ്ലിയയുടെ അധ്യാപകർക്കും സുഹൃത്തുക്കള്‍ക്കുമടക്കം നല്‍കിയ ഉറപ്പ്. എടവനക്കാട് സ്വദേശിയായ ജാസ്‌ലിന്റെ നാട്ടിലെ സുഹൃത്തുക്കളും മോർണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളും ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചിരുന്നു.
ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്സ് യുവി വാഹനം ആലപ്പുഴ തുറവൂരിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.
അപകടം നടക്കുമ്പോൾ സിറിയക്കിന്റെ സുഹൃത്ത് വിഷ്ണുവും കാറിൽ ഉണ്ടായിരുന്നു. ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്സ് കോളജിന് സമീപത്തുവച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്പെട്ടത്.
SUMMARY: Accident that resulted in the death of a 19-year-old woman in Angamaly; Lookout notice issued for the accused
















