എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരവധി സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ഇന്നും മുടങ്ങി. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതിന് തുടര്‍ന്ന് കഴിഞ്ഞ ദിവസവും നിരവധി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിക്ക് കയറിത്തുടങ്ങിയെങ്കിലും സര്‍വീസുകള്‍ പഴയപടിയായിട്ടില്ല. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബൈ, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഏതാനും എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദമാം, മസ്‌കറ്റ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നും റദ്ദാക്കിയത്.

യുഎഇയില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.ദുബൈ-കോഴിക്കോട്, അബുദാബി-കോഴിക്കോട്, അബുദാബി-തിരുവനന്തപുരം, ഷാര്‍ജ-കണ്ണൂര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്.

അതേസമയം കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കറ്റ് സര്‍വീസുകള്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10നുള്ള അബുദാബി വിമാനവും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് മുതൽ സീനിയർ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്ത് തുടങ്ങിയതാണ് സർവ്വീസുകളെ സാരമായി ബാധിച്ചത്. ബുധനാഴ്ച രാജ്യ വ്യാപകമായി 90 സർവ്വീസുകളും വ്യാഴാഴ്ച 85 സർവ്വീസുകളുമാണ് റദ്ദായത്.

LEAVE A REPLY

Please enter your comment!
Please enter your name here