തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.
കുട്ടിയുടെ മുത്തശിയുടെ ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിക്കുകയും സഹായമഭ്യര്‍ഥിക്കുകയും ചെയ്തത് ആ ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നു. അതില്‍ ഇടപെടല്‍ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യമാണ് കോടതിയും ഉന്നയിക്കുന്നത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കുഞ്ഞിന്റെ നിസഹായവസ്ഥ റീന ഹെല്‍പ് ലൈനില്‍ വിളിച്ച് അറിയിച്ചു.
എന്നാല്‍, കൃത്യമായ നടപടിയെടുക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്‌നങ്ങള്‍ ആണെന്നായിരുന്നു ഹെല്‍പ് ലൈനില്‍ നിന്നുള്ള മറുപടി. പരാതിയില്‍ ഒരു തുടര്‍നടപടിയും സ്വീകരിക്കാതെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സ്വീകരിച്ചില്ല. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് നിസ്സഹായാവസ്ഥ റീന ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകും എന്നായിരുന്നു ഹെല്‍പ്പ്‌ലൈനില്‍ നിന്ന് അവര്‍ക്ക് ലഭിച്ച മറുപടി.
മെയ് മൂന്നിനാണ് റീന ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചത്. 26-ാം ദിവസമാണ് കുഞ്ഞ് മരിച്ചത്. മെയ് 29-നാണ് നെടുമങ്ങാട് ചോറ് കഴിക്കുന്നതിനിടെ ഛർദിച്ചുവെന്ന് പറഞ്ഞ് ഒന്നരവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ കുഞ്ഞ് മരിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായിരുന്നു.
ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ രണ്ടാനച്ഛൻ അഷ്‌കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിർത്താത്തതിനെ തുടർന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിരുന്നതായി കുഞ്ഞിന്റെ അമ്മ അഖിലയും സമ്മതിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയത്.
SUMMARY: Murder of a one and a half year old boy in Nedumangad; High Court registers case suo motu
















