പാലക്കാട്: കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി പകരുന്നു. പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു. അടുത്തിടെ പഞ്ചായത്തില്‍ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഡെങ്കിപ്പനി മരണമാണ് ഇത്. കരിപ്പമണ്ണ വാർഡിലെ പുളിക്കാഞ്ചേരി വള്ളിക്കാട്ടില്‍ മോഹനന്റെ മകൻ ജിജോ മോഹൻ (43) ആണ് മരിച്ചത്.
താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. കഴിഞ്ഞ ആഴ്ച പനി ബാധിച്ച ജിജോ മോഹൻ ആദ്യം കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ഡെങ്കിപ്പനി ബാധയെ തുടർന്ന് കരളുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഗുരുതരമായി തകരാറിലായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ച പോമ്പ്ര അമ്പലപ്പാടം കന്നിച്ചാലില്‍ താമസിച്ചിരുന്ന മറിയ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതോടെയാണ് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി മരണങ്ങളുടെ എണ്ണം രണ്ടായത്.
SUMMARY: One more person dies of dengue fever in the state















