തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താൽ ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ ഹർത്താൽ അനുകൂലികൾ വിവിധ ജില്ലകളിൽ ബസും ഓട്ടോയും അടക്കം തടയുകയാണ്.
തിരുവനനന്തപുരം തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം ഭാഗത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് ഇറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടയുകയാണ്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.ഇടുക്കി തൊടുപുഴ നഗരത്തിലും വടക്കന്‍ പറവൂരിലെ കച്ചേരിപടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു.
അതേസമയം ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.
നിതിന്‍ രാജ് പഠിച്ചിരുന്ന അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സ്ഥിതി ചെയ്യുന്ന കണ്ണൂരിലടക്കം സമരക്കാര്‍ വ്യാപകമായി റോഡുകള്‍ ഉപരോധിക്കുകയും ബസുകള്‍ തടയുകയും ചെയ്യുന്നുണ്ട്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്നുണ്ട്. ദന്തല്‍ കോളജ് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള തെറ്റായ സമീപനമാണ് നിതിന്റെ ജീവനെടുത്തതെന്നും നിതിന് ഇതുവരെ നീതി ലഭിച്ചതായി കരുതുന്നില്ലെന്നുമാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.
SUMMARY: Nitin Raj’s death: Hartal begins, KSRTC buses blocked at many places















