ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആഗോള വിപണിയിലെ എണ്ണ- വാതക പ്രതിസന്ധിയും വിതരണ തടസങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച്, ഒരു വീട്ടിൽ എൽപിജി (സിലിണ്ടർ) കണക്ഷനും പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനും ഒരേസമയം കൈവശംവെക്കാൻ അനുവാദമുണ്ടാകില്ല. പിഎൻജി ഉപയോഗിക്കുന്നവർ തങ്ങളുടെ എൽപിജി സിലിണ്ടറുകൾ എത്രയും വേഗം സറണ്ടർ ചെയ്യണമെന്ന് ഗ്യാസ് ഏജൻസികൾ അറിയിപ്പ് നൽകി തുടങ്ങി.

പിഎൻജി ഉപയോഗിക്കുന്ന വീടുകൾക്ക് എൽപിജി സിലിണ്ടറുകൾ നൽകരുതെന്നും വീണ്ടും നിറയ്‌ക്കരുതെന്നും ഗ്യാസ് കമ്പനികൾക്ക് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്യൂപ്ലിക്കേഷൻ തടയുകയും പൈപ്പ്ഡ് ഗ്യാസ് ലഭ്യമല്ലാത്ത വീടുകളിൽ എൽപിജി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിലെ തടസങ്ങളും ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യ, ഈ സാഹചര്യത്തിൽ ആഭ്യന്തര വിതരണം സുഗമമാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുതിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകൂട്ടി അറിയിക്കാതെ തന്നെ എൽപിജി കണക്ഷൻ വിച്ഛേദിക്കൽ, പിഴ ഈടാക്കൽ, സിലിണ്ടർ റീഫിൽ ചെയ്യുന്ന സേവനം നിർത്തലാക്കുക തുടങ്ങിയ നടപടികളാണ് ഉണ്ടാവുക. നിലവിൽ ഏകദേശം 50,000-ത്തോളം ഉപഭോക്താക്കൾ ഇതിനോടകം തന്നെ തങ്ങളുടെ എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
SUMMARY: Only one gas connection per house; Central government imposes strict restrictions on cooking gas supply

LEAVE A REPLY

Please enter your comment!
Please enter your name here