റാവലകോട്ട്: പാക് അധിനിവേശ കശ്മീരിൽ ഞായറാഴ്ച വൻ പ്രക്ഷോഭം. മേഖലകളിലെ ഉപരോധം അവസാനിപ്പിക്കുക, ആശയവിനിമയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണം, മരുന്ന് എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, തങ്ങളെ അന്യായമായി തടവിലിട്ടിരിക്കുന്ന ഉപരോധം അവസാനിപ്പിക്കുക, 38-ഇന കരാർ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. ഞായറാഴ്ച മേഖലയിലുടനീളം പൊട്ടിപ്പുറപ്പെട്ട വൻ പ്രക്ഷോഭങ്ങൾക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
ആൻബ് മേഖലയിലാണ് കടുത്ത അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇവിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസും റേഞ്ചേഴ്സും കണ്ണീർവാതകം പ്രയോഗിക്കുകയും വെടിവെയ്ക്കുകയുമായിരുന്നു.
ആക്ഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുസഫറാബാദ്, രാവലകോട്ട്, മിർപൂർ, ദദ്യാൽ, ദേരകോട്ട്, സീറോ പോയിന്റ്, തിയാത്രി നോട്ട്, സരോസ എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ ഉൾപ്പെടെയുള്ള തടവുകാരെ മോചിപ്പിക്കണമെന്നും അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദദ്യാലിൽ പ്രകോപിതരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ വളയുകയും, തുടർന്ന് ഉദ്യോഗസ്ഥർക്ക് അവിടെനിന്ന് പിൻവാങ്ങേണ്ടി വരികയും ചെയ്തു. എന്നാൽ, മരണങ്ങളെക്കുറിച്ചോ പ്രതിഷേധക്കാരുടെ ആരോപണങ്ങളെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 3, 4 തീയതികളിലാണ് പാക് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. ആഴ്ചകളായി പാക് ഭരണകൂടത്തിനെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തുടർച്ചയാണിത്. ഭീകരവിരുദ്ധ നിയമപ്രകാരം പാകിസ്ഥാൻ സർക്കാർ ജെഎഎസിയെ നിരോധിച്ചതിന് പിന്നാലെ സുരക്ഷാ സേന വലിയ രീതിയിലുള്ള അടിച്ചമർത്തലുകളാണ് മേഖലയിൽ നടത്തുന്നത്.
SUMMARY: Pakistan-occupied Kashmir erupts in anti-Pakistan protests: Thousands take to the streets, one killed, several injured in security forces firing















