ബെംഗളൂരു: നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബെംഗളൂരു ജലവിതരണ-മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കുടിവെള്ളം അനാവശ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് ബോർഡ് അറിയിച്ചു. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പ്രതിദിനം അഞ്ഞൂറ് വീതം അധിക പിഴയും കുടിവെള്ള വിതരണത്തിൽ നിയന്ത്രണവും ഏർപ്പെടുത്താനാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
പുതിയ നിർദേശപ്രകാരം വാഹനങ്ങൾ കഴുകൽ, പൂന്തോട്ടങ്ങൾ നനയ്ക്കൽ, നിർമാണ പ്രവർത്തനങ്ങൾ, സ്വിമ്മിങ് പൂൾ നിറയ്ക്കൽ, അലങ്കാര ജലധാരകൾ പ്രവർത്തിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് പുനരുപയോഗ ജലമോ മറ്റ് അനുയോജ്യമായ ജലസ്രോതസുകളോ ഉപയോഗിക്കണമെന്ന് ബെംഗളൂരു ജലവിതരണ മലിനജല ബോർഡ് നിർദേശിച്ചു.
അതോടൊപ്പം, നഗരത്തിലെ വലിയ കെട്ടിടങ്ങളിൽ ജല ഉപഭോഗം കുറയ്ക്കുന്നതിനായി വെള്ളം ലാഭിക്കുന്ന എയറേറ്ററുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ബോർഡ് നിർദേശിച്ചിട്ടുണ്ട്. ജലസംരക്ഷണം പൊതുജനങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Rs 5,000 fine for misuse of drinking water; Bengaluru Water Supply Board issues new water conservation guidelines
















