വാഷിംഗ്ടൺ: ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് യുഎസ് സൈനികരെ ഇതിനോടകം പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. ഒരു പൂർണ തോതിലുള്ള അധിനിവേശത്തിന് പകരം, പ്രത്യേക സേനയെയും ഇൻഫൻട്രിയെയും ഉപയോഗിച്ചുള്ള മിന്നൽ പരിശോധനകളും റെയ്ഡുകളുമാണ് പെന്റഗൺ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്. ഇറാന് ദയ അര്‍ഹിക്കുന്നില്ലെന്നും ശക്തമായ ആക്രമണം നടത്തുമെന്നും യുഎസ് യുദ്ധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സേത് വ്യക്തമാക്കി.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വ്യോമാക്രമണത്തിൽ നിന്ന് വ്യത്യസ്തമായി, കരയാക്രമണം അമേരിക്കൻ സൈനികർക്ക് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡ്രോണുകൾ, മിസൈലുകൾ, ഐഇഡികൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും സൈന്യം നേരിടേണ്ടി വരും.
അതേസമയം ഇറാന് പിന്തുണയുമായി ഇസ്രയേലിന് എതിരെ ഹൂതികളും ആക്രമണം ശക്തമാക്കി. ചെങ്കടലിലെ ചരക്ക് നീക്കത്തെയും യുദ്ധം ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
















