ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യാപാരിയും ഗുണ്ടാനേതാവുമായ ബിക്സുശിവ കൊല ചെയ്യപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ 7 ദിവസത്തെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബെംഗളൂരുവിലെ കോടതിയുടേതാണ് നടപടി.
കേസിൽ ഒളിവിലായിരുന്ന ബൈരതി ബസവരാജിനെ വ്യാഴാഴ്ച രാത്രി അഹമ്മദാബാദിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ മടങ്ങിയെത്തിയപ്പോഴാണ് സി.ഐ.ഡി. അറസ്റ്റുചെയ്തത്. തുടർന്ന് ബസവരാജ് തനിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് അറിയിച്ചു. കോടതി നിർദേശ പ്രകാരം പരിശോധനയ്ക്കായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തതിനു പിന്നാലെയാണ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ച് കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായി ചോദ്യം ചെയ്യാൻ ബസവരാജിൻ്റെ കസ്റ്റഡി സി.ഐ.ഡി. ആവശ്യപ്പെട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി കോടതി അനുവദിക്കുകയായിരുന്നു.
കഴിഞ്ഞവർഷം ജൂലായ് 15-നാണ് ബിക്സു ശിവ കൊലചെയ്യപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയാണ് ബൈരതി ബസവരാജ്. ബെംഗളൂരുവിലെ ഭാരതീ നഗർ പോലീസാണ് എം.എൽ.എ. യെ അഞ്ചാം പ്രതിയാക്കിയത്. കൊലപാതകത്തിലെ ഗൂഢാലോചന യിൽ എം.എൽ.എ. യ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. ബെംഗളൂരുവിലെ കെ.ആർ. പുരം എം.എൽ.എ.യാണ് ബൈരതി ബസവരാജ്.
SUMMARY: Real estate businessman murder case; BJP MLA Byrati Basavaraj in remand















