ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പുറപ്പെടുവിച്ച് കർണാടക വനംവകുപ്പ്. സുരക്ഷാ നടപടികൾ ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വനം മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു.
എസ്.ഒ.പി. പ്രകാരം പത്ത് മലകയറ്റക്കാരുടെ സംഘത്തില്‍ പരിശീലനം ലഭിച്ച ഒരു നേച്ചർ ഗൈഡിനെ നിയോഗിക്കണം. കൂടാതെ, ഒരു ട്രെക്കിൽ പങ്കെടുക്കുന്നവരുടെ ആകെ എണ്ണം 150 ആയി പരിമിതപ്പെടുത്തും. ഗൈഡുമാർക്ക് ജി.പി.എസ്. പ്രാവർത്തികമാക്കിയ വോക്കി-ടോക്കികൾ ഉണ്ടായിരിക്കണം. യാത്രാസഹായിയില്ലാതെ ഒരാളെയും സംസ്ഥാനത്ത് ട്രെക്കിംഗിന് അനുവദിക്കില്ലെന്നും മന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. ട്രക്കിങ്ങിന് ഒരാൾ മാത്രമേയുള്ളൂവെങ്കിലും യാത്രാസഹായി ഉണ്ടായിരിക്കണം.
മലകയറ്റത്തിന് എത്തുന്നവർ വനംവകുപ്പിൽ ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതും നിർബന്ധമാക്കി. വനംവകുപ്പ് തയ്യാറാക്കിയ ട്രാക്കിങ് ആപ്ലിക്കേഷൻ മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്നത് എളുപ്പമാക്കാനാണിത്. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, യാത്രയ്ക്ക് എടുക്കുന്ന സമയം, ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ, വന്യജീവികളുടെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കാം തുടങ്ങിയ കാര്യങ്ങൾ ബേസ് ക്യാമ്പിൽവെച്ച് ട്രക്കർമാരെ ബോധവത്കരിക്കണമെന്നും എസ്.ഒ.പി.യിൽ നിർദേശമുണ്ട്.
ട്രക്കിങ് കേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ, കുടിവെള്ളസൗകര്യങ്ങൾ, അടയാള ബോർഡുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കണം. ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ആയുധങ്ങൾ എന്നിവ കൊണ്ടുപോകാൻ അനുവദിക്കില്ല. ക്യാമ്പ് ഫയറും നിരോധിച്ചു.
ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, പ്ലാസ്റ്റിക് എന്നിവയും നിരോധിച്ചു. കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിർബന്ധമാക്കി. വയോധികർ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഗൈഡുമാർ പ്രഥമശുശ്രൂഷാ കിറ്റ് കരുതണം. വന്യജീവികളുടെ ആക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുടകിലെ തടിയൻഡമോൾ മലമുകളിലെ കൊടുംകാട്ടിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ സംഭവവും ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ കൊക്കയില്‍ വീണു മലയാളി പെണ്‍കുട്ടി ശ്രീനന്ദ മരണപ്പെട്ട സംഭവവും ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
SUMMARY: Recent accidents; Guidelines for trekking in Karnataka















