പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു പേരാണ് മരിച്ചത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
അപകടത്തിൽ മരിച്ചവർ: പാലൂർ പരുത്തിയിൽ അജിത (പ്രധാനാധ്യാപിക, പാങ്ങ് ജിഎൽപിസ്- 54 വയസ്സ്), റംല(52), സുഹ്‌റ(43), ആശ(41), മജീദ്(43), സജിത(45), പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല(37), റുക്കിയ (39) ഹിഷാം(12). ഇതില്‍ അജിത മലപ്പുറം പുലാമന്തോള്‍ സ്വദേശിനിയും ബാക്കിയുള്ളവര്‍ പാങ്ങ് സ്വദേശിനികളുമാണ്
അപകടത്തിൽ പരുക്കേറ്റവർ: മസ്‌നീൻ(10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ, നൗഷാദ്, ഷഹദിൻ(11), ഡ്രൈവർ മുഹമ്മദ് ഫാഹിസ്- കോയമ്പത്തൂരിലെ ആശുപത്രിയിൽ.
മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം വാല്‍പ്പാറ സന്ദര്‍ശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവില്‍ നിന്ന് പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്നു.
SUMMARY: Valparai road accident; Nine Malayalis identified















