ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ് 91.78%. തമിഴ്നാട്ടിൽ 84.69%. ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 294 മണ്ഡലങ്ങളിൽ 152 മണ്ഡലങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. രണ്ടാംഘട്ടം ഏപ്രിൽ 29ന് നടക്കും. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്.
ബംഗാളിൽ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായെങ്കിലും ഇരു സംസ്ഥാനങ്ങളിലും ജനങ്ങൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. സമ്മതിദാന അവകാശം വിനിയോഗിച്ച വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അഭിനന്ദിച്ചു.
വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി. മുർഷിദാബാദിൽ ഹുമയൂൺ കബീറിന്റെ എജെയുപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കുമാരഗഞ്ചിലെ ബിജെപി സ്ഥാനാർഥി സുവേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദിച്ചതായി പരാതിയുണ്ട്. വോട്ടെടുപ്പ് പൂർത്തിയായതോടെ തൃണമൂൽ കോൺഗ്രസ് വിജയമുറപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. എന്നാൽ ബംഗാളിലെ റെക്കോർഡ് പോളിങ് ഭരണമാറ്റത്തിനുള്ള ജനവിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.














