ഹൈദരാബാദ്: ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വിനയ് രഞ്ജന്‍ റേയുടെ ഭാര്യ തനുജ രഞ്ജനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിലാണ് തനുജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 62 വയസ്സുകാരിയായ തനുജയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. വീട്ടിലെ നേപ്പാള്‍ സ്വദേശിയായ ജോലിക്കാരി ആസൂത്രണം ചെയ്ത കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജന്‍ റേ 2019ല്‍ ജയില്‍ ഡിജിപി ആയാണ് വിരമിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. തനുജയുടെ വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഈ സമയം വിനയ് രഞ്ജന്‍ റേ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബെംഗളുരുവിലായിരുന്നു. വിനയ് രഞ്ജന്റെ മാതാവിനെ പരിചരിക്കാന്‍ നിന്ന കല്‍പ്പന എന്ന ജോലിക്കാരിയാണ് കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു. ഇവര്‍ നിലവില്‍ ഒളിവിലാണ്.
വെള്ളിയാഴ്ച രാവിലെ 9.15-ഓടെ വീട്ടിലെ മറ്റൊരു ജോലിക്കാരി എത്തിയപ്പോള്‍ വിനയ് രഞ്ജന്റെ മകള്‍ സുനന്ദ വാതില്‍ തുറന്നു. സ്ഥിരം ജോലിക്കാരിയായ കല്‍പ്പനയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാതാവിനെ മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഒരു മണിയോടെ മൂന്ന് പുരുഷന്മാര്‍ വീട്ടില്‍ കയറുന്നതും 2:30-ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ നമ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും അവിടെനിന്ന് തെലങ്കാന എക്‌സ്പ്രസ്സില്‍ നാഗ്പുര്‍ ഭാഗത്തേക്ക് കടന്നതായും പോലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.
SUMMARY: Retired IPS officer’s wife found murdered at home with cloth stuffed in her mouth, lip cut















