ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളാണ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ കേൾക്കുക. കേസ് ഏത് ബെഞ്ചിലേക്ക് വിടണമെന്ന കാര്യത്തിൽ തിങ്കളാഴ്‌ച തീരുമാനമുണ്ടാവും.
2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതൽ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയിൽ അറിയിക്കും.
2019ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഹർജികളിൽ വാദം നടക്കുമോയെന്നത് ശ്രദ്ധേയമാണ്. ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.
2018ലായിരുന്നു യുവതീ പ്രവേശന വിധി. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. 1990ൽ എസ് മഹേന്ദ്രൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം കോടതി കയറിയത്.
SUMMARY: Sabarimala women’s entry; Supreme Court to consider petitions















