കൊച്ചി: സിനിമാ ലൊക്കേഷനിൽ വെച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നുമാണ് രഞ്ജിത്തിന്റെ വാദം. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. രഞ്ജിത്ത് മുൻപും സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും അന്ന് സാഹചര്യങ്ങൾ അനുകൂലമായതിനാലാണ് രക്ഷപ്പെട്ടതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചുവരികയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
തന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രഞ്ജിത്തിനെ ലൊക്കേഷനിലും കാരവനിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം.















