ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ സൈനിക മെഡലുകളില്‍ മലയാളിയായ മേജർ തരുണ്‍ വാസുദേവനും ശൗര്യചക്ര. ജമ്മു കശ്മീരില്‍ പാക് അതിർത്തിയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ദൗത്യത്തിലെ അസാമാന്യ ധീരതയ്ക്കാണ് പുരസ്കാരം. കോർപ്സ് ഓഫ് എൻജിനീയേഴ്സിലും 57 രാഷ്ട്രീയ റൈഫിള്‍സിലുമാണ് മേജർ തരുണ്‍ സേവനം അനുഷ്ഠിക്കുന്നത്.
ജമ്മു കശ്മീരിലെ പാക് അതിർത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മേജർ തരുണ്‍ വാസുദേവ് കാഴ്ചവെച്ച ധീരതയാണ് രാജ്യത്തിന്റെ അംഗീകാരത്തിന് അർഹമായത്. സൈനിക ദൗത്യത്തിലെ നിർണായക ഇടപെടലിനാണ് ശൗര്യചക്ര ലഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു ആകെ 78 ധീരതാ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇതില്‍ 13 എണ്ണം മരണാനന്തര ബഹുമതികളാണ്. ഒൻപത് പേർക്ക് കീർത്തിചക്ര ലഭിച്ചു. അതില്‍ ഏഴ് മരണാനന്തര ബഹുമതികളാണ്.
മേജർ തരുണ്‍ വാസുദേവ് ഉള്‍പ്പെടെ 19 പേർക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചത്. ധീരതയ്ക്കുള്ള 36 സേനാ മെഡലുകളും മൂന്ന് നാവികസേനാ മെഡലുകളും അഞ്ച് വ്യോമസേനാ മെഡലുകളും പട്ടികയിലുണ്ട്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്റ്റനന്റ് കേണല്‍ മനോ ഫ്രാൻസിസിനും കിഷ്ത്വാറിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാർ ഗജേന്ദ്ര സിംഗിനും കീർത്തിചക്ര ലഭിച്ചു.
SUMMARY: Shaurya Chakra for Malayali Major Tarun Vasudevan; President’s military medals for 78 personnel
















