ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വീട്ടിലേക്ക് വിവാഹ ഘോഷയാത്ര എത്തുന്ന സമയത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ, വിമല എന്നീ യുവതികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനു ശേഷമാണ് സഹോദരിമാർ മരിച്ചത്. ചടങ്ങിനു ശേഷം സഹോദരിമാർ ഉറങ്ങാൻ പോവുകയായിരുന്നു. രാവിലെ നാല് മണിയോടെയാണ് ഇരുവരെയും മുറിയിൽ അവശരായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്കൂളിൽ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.
അതേസമയം പോസ്റ്റ്‌മോർട്ടം നടത്താതെ പെൺകുട്ടികളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമത്തെ പോലീസ് തടഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ ജോദ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം പറയാനാകുമെന്ന് പോലീസ് വ്യക്തമാക്കി.
വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം യുവതികളുടെ വിവാഹം മറ്റു രണ്ടുപേരുമായി നിശ്ചയിച്ചതായിരുന്നെന്നും അടുത്തിടെ വേണ്ടെന്നു വച്ചാണ് പുതിയ വിവാഹത്തിനു ബന്ധുക്കൾ തയാറെടുത്തതെന്നും പെൺകുട്ടികളുടെ ബന്ധു പറഞ്ഞു.
SUMMARY :Sisters of brides found dead on wedding day; Police halt funeral















