ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 33 റൺസ് വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റിന് 235 റൺസെടുത്തപ്പോൾ പഞ്ചാബിന്റെ ഇന്നിങ്സ് ഏഴിന് 202ൽ അവസാനിച്ചു.
ഹൈദരാബാദിനായി ഹെൻറിച്ച് ക്ലാസൻ (63), ഇഷാൻ കിഷൻ (55) എന്നിവർ അർദ്ധസെഞ്ച്വറി നേടി. ഇരുവരെയും കൂടാതെ അഭിഷേക് ശർമ 35 (13), ട്രാവിസ് ഹെഡ് 38 (19), നിതീഷ് കുമാർ റെഡ്ഢി 29 (13) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് സിങ്, ലോക്കി ഫെർഗുസൻ, യുസ്വേന്ദ്ര ചഹൽ, വൈശാഖ് വിജയകുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനായി ഓസീസ് യുവതാരം കൂപ്പർ കോൺലി സെഞ്ചുറി നേടിയെങ്കിലും (107) താരത്തിന് ടീമിനെ വിജയിപ്പിക്കാനായില്ല. ഏഴ് ഫോറും എട്ട് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കോൺലിയെക്കൂടാതെ മാർക്കസ് സ്റ്റോയിനിസ് 28 (14), സൂര്യാൻഷ് ഷെഡ്ഗെ 25 (17), മാർക്കോ ജാൻസൻ 19 (16) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ശിവാങ്ക് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ മലിംഗ, സാകിബ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
SUMMARY: Sunrisers Hyderabad beat Punjab by 33 runs; top the points table in IPL







