ഡല്‍ഹി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രിംകോടതി. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്ന് സുപ്രിംകോടതി പറഞ്ഞു.
ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാജി മതസ്പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് വോട്ട് പിടിച്ചുവെന്നായിരുന്നു ആരോപണം. ഇത് ശരിവെച്ച് ഹൈക്കോടതി 2018 നവംബറില്‍ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു.
ഒപ്പ് ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമേർപ്പെടുത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് നികേഷ് കുമാർ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്. ഹൈക്കോടതി ഇക്കാര്യത്തില്‍ അധികാര പരിധി മറികടന്നുവന്നാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും, ഉജ്ജ്വല്‍ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നു 2016 ലെ നിയമസഭയുടെ കാലാവധി 2021 ല്‍ അവസാനിച്ചു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
SUMMARY: Supreme Court says KM Shaji is not disqualified from contesting















