ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്
വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം കെ സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തിഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമോയെന്നതിലും കൗതുകമുണ്ട്.
അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും ആഘോഷിച്ച് വിജയ് ഫാൻസ് അസോസിയേഷൻ. കേക്ക് മുറിച്ചും പതാക ഉയർത്തിയും ടിവികെയുടെ ചിഹ്നമായ വിസിൽ അടിച്ചും പ്രവർത്തകർ ആഘോഷം പങ്കുവെച്ചു. മട്ടാഞ്ചേരി കൂവപ്പാടം ഗാന്ധി കവലയിലായിരുന്നു ആഘോഷ പരിപാടികൾ. മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ടി കെ അഷറഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണവും നടത്തി.
SUMMARY: Tamil Nadu assembly members to take oath today; Speaker and Deputy Speaker to be elected tomorrow
















