ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്. ബുധനാഴ്ച രാത്രി 8.45 ന് ബെംഗളൂരുവില്‍ നിന്നു കാസറഗോട്ടെയ്ക്ക് പുറപ്പെട്ട ബസാണ് രാത്രി 9.30 ഓടെ ആക്രമിക്കപ്പെട്ടത്. കാസറഗോഡ് യൂണിറ്റിലെ എ.ടി.സി 142 ഡീലക്സ് ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്കാണ് അജ്ഞാതർ മുട്ടയെറിഞ്ഞത്. ഇതേതുടർന്ന് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുകയും ബസ് വലിയ അപകടത്തിൽപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
അഞ്ചോളം വരുന്ന അജ്ഞാത സംഘം ബസിനുനേരെ മുട്ട എറിയുകയായിരുന്നു. ഒന്നാമത്തെ മുട്ടയേറുണ്ടായ ഉടൻ തന്നെ ഡ്രൈവർ ബസിന്‍റെ വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ഈ പ്രദേശത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം ചുറ്റളവിലാണ് ഓഗസ്റ്റ് എട്ടിന് മറ്റൊരു കേരള ആര്‍.ടി.സി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിക്കുകയും യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇതേ സ്ഥലത്ത് സമാനമായ അപകടസാഹചര്യം ഉണ്ടായത് അട്ടിമറി സംശയങ്ങൾക്ക് ഇടയാക്കി. മുട്ടയെറിഞ്ഞ ശേഷം സംഘം ഓടിയൊളിക്കാന്‍ ശ്രമിച്ചില്ല എന്നത് ദുരൂഹതയുയര്‍ത്തുന്നു. പ്രദേശത്ത് കേരള രജിസ്ട്രേഷന്‍ വാഹനങ്ങൾ അപകടത്തില്‍ പെടുന്നത് പതിവാണെന്നതും ദുരൂഹത വർധിപ്പിക്കുന്നു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് കേരള ഗതാഗത മന്ത്രി നിർദേശം നൽകി. കേരള ആര്‍.ടി.സി അധികൃതര്‍ ബിഡദി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ട്. ബസിന്റെ യാത്രാവഴി, ആക്രമണം നടന്ന സ്ഥലം, സമീപകാലത്ത് അവിടെയുണ്ടായ സമാന സംഭവങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്നും, അട്ടിമറി നടന്നതായി കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 6.45 ഓടെ ഇതേ സ്ഥലത്ത് നടന്ന അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്.
SUMMARY: Egg hurled at Kerala RTC bus in Bidadi; Comprehensive investigation underway at the scene of the accident on August 8 to check for sabotage















