ബെംഗളൂരു: മൈസൂരു ദസറയുടെ ജംബു സവാരിയിൽ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമേന്തിയുള്ള സ്വർണരഥമേറ്റാൻ ഇക്കുറി അഭിമന്യുവില്ല. പ്രായപരിധി കടന്നതോടെയാണ് അഭിമന്യുവിനെ ഒഴിവാക്കിയത്. 2020 മുതൽ 25വരെ ചാമുണ്ഡിദേവിയുടെ 750 കിലോ ഭാരം വരുന്ന സുവർണഹൗഡ പല്ലക്കിലേറ്റിയിരുന്നത് അഭിമന്യുവായിരുന്നു. 59 വയസ്സുള്ള അഭിമന്യു വിരമിക്കലിനോട് അടുത്തതോടെയാണ് ജംബു സവാരിയിൽനിന്ന് ഒഴിവാക്കിയത്.
കാട്ടാനകളേയും കടുവകളേയും പുള്ളിപ്പുലികളേയും പിടികൂടുന്നതിന് പേരുകേട്ട ‘എ.കെ. -47’, ‘കോമ്പിങ് സ്റ്റാർ’ തുടങ്ങിയ സ്ഥാനപ്പേരുകൾ നേടിയ അഭിമന്യുവിനെ നിലവില്‍ കുടക് മത്തിഗോഡിലെ സംരക്ഷണ കേന്ദ്രത്തിലാണ് അഭിമന്യുവിനെ പാർപ്പിച്ചിരിക്കുന്നത്.
54 വയസ്സുള്ള പ്രശാന്ത് എന്ന ആന അഭിമന്യുവിന്റെ പിൻഗാമിയായി എത്തുമെന്നാണു സൂചന. നിലവിൽ ദസറ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ആനയാണ് പ്രശാന്ത്. 1993-ൽ ശിവമോഗയിലെ കരേകൊപ്പ വനത്തിൽനിന്ന് പിടികൂടിയ ഇതിനെ പിന്നീട് ദുബാരെ ആന ക്യാമ്പിൽ പരിശീലനം നൽകി വരുകയാണ്. ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആദ്യസംഘത്തിലെ ആനകളുടെ ഗജപായന ചടങ്ങ് 26ന് ഹുൻസൂരിലെ വീരണഹൊസഹള്ളി ഗേറ്റിൽ നിന്ന് ആരംഭിക്കും.















