തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോടു ചേര്‍ന്ന് നക്ഷത്ര ചിഹ്നമുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. ബോര്‍ഡ് കറുത്ത തുണി വച്ചു മറച്ച നിലയിലായിരുന്നുവെങ്കിലും ഇതു നീക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ വ്യക്തമായി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. മറച്ചുവച്ചിരുന്ന ചിഹ്നം കളക്ടറേറ്റ് വളപ്പില്‍ പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ മാറ്റിയതാണെന്നും പറയുന്നു.
അതേസമയം, ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരി വിശദീകരിച്ചത്. തച്ചങ്കരി സേവനത്തില്‍നിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തില്‍ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു.
വാർത്ത വന്നതിനു പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ, ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്‍റെ ഔദ്യോഗിക സീരിസിലുള്ള ഫോണ്‍ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.
SUMMARY: Three-star board on car despite retirement; Investigation ordered against Tomin Thachankary















