ഡൽഹി: പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകള്‍ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. നാളെ പൂനെയില്‍ നിന്നാകും പാർട്ടിയുടെ ശക്തമായ സമര പരമ്പരയ്ക്ക് തുടക്കമാകുക. തുടർന്ന് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകള്‍, ഭരണപരമായ അനാസ്ഥ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി. ഗുരുതരമായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സി.ജെ.പി ഉത്തരവാദിത്തം എപ്പോഴും ഭരണകൂടത്തിന്റെ തലപ്പത്തു നിന്നു തന്നെയാണ് ആരംഭിക്കേണ്ടത് എന്നും ഓർമിപ്പിച്ചു.
ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഈ ദേശീയ പ്രശ്നത്തില്‍ മന്ത്രി രാജി വെക്കും വരെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെ ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥികള്‍ നടത്തിയ ചരിത്രപരമായ കൂട്ടായ്മ ഈ സർക്കാരിനെ ചോദ്യം ചെയ്യാൻ രാജ്യത്തെ യുവാക്കള്‍ ഭയപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്നും സംഘടന കൂട്ടിച്ചേർത്തു.
SUMMARY: Union Education Minister should resign; CJP calls for nationwide protests
















