തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി. കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നല്‍കുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാർ പാർലമെന്റില്‍ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്ത നിയമപ്രകാരം വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് പറയുന്നത്. നിയമം ലംഘിക്കുകയോ അതിനെ അധിക്ഷേപിക്കുകയോ ചെയ്താല്‍ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും അതിലുണ്ട്.
‘ഹർ ഘർ തിരംഗ’ കാമ്പയിനിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നല്‍കിയ സർക്കുലർ വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
SUMMARY: ‘Vande Mataram’ excluded from the Chief Minister’s Independence Day celebration programme
















