ചെന്നൈ : സംസ്ഥാനത്ത് ടാസ്മാക് മദ്യശാലകളോടു ചേർന്നു പ്രവർത്തിക്കുന്ന 2,640 ബാറുകൾ പൂട്ടാൻ ഉത്തരവിട്ട് വിജയ് സർക്കാർ. ടാസ്മാക് കടകളിൽ നിന്നു വാങ്ങുന്ന മദ്യം കുടിക്കാൻ സൗകര്യം ഒരുക്കുകയും വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങൾക്കാണ് ബാർ ലൈസൻസുകൾ നൽകിയിരുന്നത്. ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചതിനെ തുടർന്നാണ് പൂട്ടാനുള്ള ഉത്തരവിട്ടത്. പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന – എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ബാറുകൾ പൂട്ടുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിലെ മദ്യപാനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്. 2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. 2026 ജനുവരിയിൽ ഈ ലൈസൻസ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ ഇത് 2026 ജൂൺ വരെ നീട്ടിനൽകുകയായിരുന്നു. ഈ നീട്ടിനൽകിയ കാലാവധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടിയത്. തമിഴ്നാട്ടിൽ നേരത്തെയുള്ള നിയമ പ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്.
SUMMARY: Vijay Govt orders closure of 2320 bars in Tamil Nadu
















