ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് മൃതദേഹങ്ങളുമായി ആംബുലന്‍സ് കേരളത്തിലേക്ക് തിരിച്ചു.
എറണാകുളം പിറവം രാമമംഗലം സ്വദേശികളായ തെക്കേഇറമ്പിൽ കിഴുമുറി സ്മിത രഘു (48), രാമമംഗലം മനയ്ക്കക്കുടയിൽ ലത (47) എന്നിവരാണു മരിച്ച മലയാളികൾ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഴയിൽ നിന്നു രക്ഷ നേടാൻ ശിവാജിനഗർ ബൗറിങ് ആശുപത്രിയുടെ 8 അടിയോളം ഉയരമുള്ള മതിലിനോടു ചേർന്നുനിന്നപ്പോഴാണ് അപകടമുണ്ടായത്.
മൂവാറ്റുപുഴയിൽ അമൃതംപൊടി നിർമ്മിക്കുന്ന യൂണിറ്റിലെ ജീവനക്കാരായ ഇവർ വിനോദസഞ്ചാരത്തിനായാണ് ബെംഗളൂരുവിലെത്തിയത്. 56 പേർ അടങ്ങുന്ന സംഘമാണ് യാത്ര പോയത്. ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിന് ഇറങ്ങിയ സമയത്താണ് അപകടമുണ്ടായത്. 6 വയസ്സുകാരൻ ഉൾപ്പെടെ വഴിയോര കച്ചവടക്കാരാണു മരിച്ച മറ്റുള്ളവർ. പരുക്കേറ്റവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മലയാളികളായ പ്രീതി (51), സിജി (45), മായ(52) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ കര്‍ണടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.















