തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി തിങ്കളാഴ്ച (ഫെബ്രുവരി 2) നിർണ്ണായക യോഗം ചേരും. രാഹുലിനെതിരെയുള്ള ലൈംഗികാരോപണങ്ങളും ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടി ഡി.കെ. മുരളി എം.എല്‍.എ നൽകിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുന്നത്.
നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. രാഹുലിന്റെ ഭാഗംകൂടി കേട്ടാകും കമ്മിറ്റി തീരുമാനമെടുക്കുക. നിരന്തരം പീഡന കേസിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്.
രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. അതേസമയം സമാന കേസുകളിൽ നേരത്തെ അറസ്റ്റിലായ മറ്റ് എംഎൽഎമാരുടെ കാര്യം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്.
അതേസമയം സർക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാൽ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോൺഗ്രസ് തീരുമാനം. മൂന്നാം പീഡനക്കേസിൽ റിമാൻഡിലായിരുന്ന രാഹുൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അടൂർ നെല്ലിമുകളിലെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ. പാലക്കാട്ടേക്കും ഉടൻ പോകില്ല. ബജറ്റ് ദിവസമായ ഇന്ന് നിയമസഭയിൽ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും രാഹുൽ ഒഴിവാക്കി. ശനിയാഴ്ച രാഹുൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. പത്തുമണിക്കും 12 മണിക്കും ഇടയിൽ ഹാജരാകണം എന്നാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധി.
SUMMARY: Will Mangkuttathil’s MLA seat be revoked?; Ethics Committee meeting on Monday will be crucial














