തിരുവനന്തപുരം: മസാജിംഗ് ജോലിക്ക് ഇന്റർവ്യൂവിനെന്ന പേരിൽ വിളിച്ചുവരുത്തിയ 23കാരിയെ സ്ഥാപന ഉടമ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സെക്രട്ടേറിയറ്റിന് എതിർവശത്തെ സ്പാ കേന്ദ്രം മേയർ വി.വി. രാജേഷ് ഇടപെട്ട് അടച്ചുപൂട്ടിച്ചു. പോലീസിന്റെ സഹായത്തോടെ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ‘സ്‌പർശൻ വെൽനസ് സ്‌പാ പ്രീമിയം’ എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.
കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ് സ്പാ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് സ്ഥാപനത്തിന് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. പരിശോധനയ്ക്കിടെ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ അഭിമുഖത്തിനായി എത്തിയ 23കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയാണ് നടപടിക്ക് വഴിവച്ചത്. യുവതി നേരിട്ട് മേയറെ വിളിച്ച് പരാതി അറിയിച്ചതോടെ പോലീസ് നടപടികൾ ആരംഭിക്കുകയായിരുന്നു.
നഗരത്തിലെ എല്ലാ സ്പാ കേന്ദ്രങ്ങളുടെയും ലൈസൻസ് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി കോർപ്പറേഷനുംപോലീസും സംയുക്തമായി പരിശോധനകൾ നടത്തുമെന്നും, ക്രോസ് മസാജിംഗ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
SUMMARY: Young woman suffers misfortune: Spa in front of Secretariat closed
















