പ്രചാരണത്തിനായി റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ കോൺഗ്രസിന്റെ പരാതി, കേസെടുത്തു

ന്യൂഡൽഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് തെലങ്കാന കോൺഗ്രസ് പരാതി നൽകിയത്. മെയ് ഒന്നിന് നടത്തിയ ബിജെപിയുടെ റാലിക്കിടെ അമിത് ഷായുടെ ഒപ്പം ഡയസിൽ കുട്ടികൾ ഉണ്ടായിരുന്നെന്നും ഇത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിരഞ്ജൻ റെഡ്ഡിയാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത്. റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്നം കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്ന് നിരഞ്ജൻ റെഡ്ഡി പറഞ്ഞു. കുട്ടികളുടെ സേവനങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ അവരുടെ പങ്കാളിത്തം ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരഞ്ജൻ റെഡ്ഡിയുടെ പരാതി ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച അമിത് ഷായ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ടി യമൻ സിംഗ്, മുതിർന്ന ബിജെപി നേതാവ് ജി കിഷൻ റെഡ്ഡി, നിയമസഭാംഗം ടി രാജ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പരാതിയിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന്  പോലീസ് പറയുന്നു.

ഹൈദരാബാദ് മണ്ഡലത്തിൽ മാധവി ലതയാണ് ബി.ജെ.പി സ്ഥാനാർഥി. സിറ്റിങ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയെയാണ്  നേരിടുന്നത്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ മെയ് 13നാണ് ഹൈദരാബാദിൽ​ വോട്ടെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here