
ബംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കന്നട നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുൾപ്പെടെ 13 പ്രതികളുടെ പൊലീസ് കസ്റ്റഡി 20 വരെ നീട്ടി. മൊത്തം 16 പ്രതികളുള്ളതിൽ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല. പൊലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടിനൽകുകയായിരുന്നു. ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി. ഞായറാഴ്ച കോടതി അവധിയായതിനാൽ ശനിയാഴ്ച രാത്രി ഹാജരാക്കുകയായിരുന്നു. കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്രിമം കാട്ടി സ്വാഭാവിക മരണമാണെന്ന് വരുത്താൻ നടൻ ദർശനും അനുയായികളും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുണ്ട്












